ആലപ്പുഴ: പിണറായി വിജയന്റെ ചെറ്റ പരാമർശത്തെ രൂക്ഷമായി വിമർശിച്ചും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഹസിച്ചും ജി.സുധാകരൻ എംഎൽഎ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അതിനാൽ ചെറ്റ എന്ന പ്രയോഗം കമ്മ്യൂണിസ്റ്റ് ഭാഷയ്ക്ക് ചേർന്നതല്ലെന്നും സുധാകരൻ വ്യക്തമാക്കി.
നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിൽ ആറായിരം കോടി രൂപയുണ്ടെന്ന് ബാലഗോപാൽ പറയുന്നതിനെയും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം ഗംഭീരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റമാണ് മാർക്സിസം അതാണ് ശാസ്ത്രം.
കാളിദാസനെയും ഷേക്സ്പിയറെയും വായിച്ച ഒരാൾക്കേ ഇത്രയും ലളിതവും ഗഹനവുമായ ഒരു ബജറ്റ് തയാറാക്കാൻ സാധിക്കൂവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുധാകരനെതിരെ പിണറായി വിജയൻ നടത്തിയ ചെറ്റ പരാമർശം വൻവിവാദമായിരുന്നു.